Followers

Wednesday 9 May 2012

നല്ല ശീലം


നല്ല ശീലം

ദേവു ഒരു നല്ല കുട്ടിയാണ്. അച്ചനമ്മമാർ അവളെ പല നല്ല ശീലങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ദിനചര്യകൾ കൃത്യമായി ചെയ്യുക, സ്വന്തം വസ്തുവകകളൊക്കെ അടുക്കും ചിട്ടയുമായി  വയ്ക്കുക,  അച്ഛനമ്മമാരോടും മുതിർന്നവരോടുമെല്ലാം  നന്നായി പെരുമാറുക, വീട്ടിലാരെങ്കിലും വന്നാൽ ടി.വി. ഓഫു ചെയ്ത് അവരോട് കുശലം ചോദിക്കുക ..  ഇങ്ങനെ നീളുന്നു നല്ല ശീലങ്ങളുടെ പട്ടിക. നല്ല കുട്ടിയായിരിക്കാൻ അവൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം ദേവുവിന്റെ വീട്ടുമുറ്റത്തും പോർച്ചിലുമായി  കുട്ടികൾ കളിച്ചു തിമിർക്കുകയായിരുന്നു. അയൽപക്കങ്ങളിലെ കുട്ടികളാണധികവും. കളി നടക്കുന്നത് ദേവുവിന്റെ വീട്ടിലായതിനാൽ ദേവുവിനിത്തിരി തിണ്ണമിടുക്ക് കൂടുമല്ലോ? കളിയുടെ നിയമങ്ങൾ പറയുന്നതും തർക്കമുണ്ടായാൽ തീരുമാനം പറയുന്നതുമൊക്കെ ദേവു തന്നെ.
സമയം വൈകുന്നേരം. ഓഫീസ് വിട്ട് അച്ഛൻ ഗേറ്റു കടന്നെത്തുമ്പോൾ ദേവു ധൃതിയിൽ എല്ലാവരെയും തള്ളിമാറ്റിക്കൊണ്ട് പോർച്ചിലെ സിമൻറ് ബഞ്ചിലേയ്ക്ക് കുതിച്ചു. 
 എല്ലാവരും ഒന്നു മാറിക്കേ! ഞാനോന്നിരിക്കട്ടെ!  അച്ഛൻ വരുമ്പം എഴുന്നേല്ക്കാനാ.

                   ഃഃഃഃഃഃഃഃഃഃഃഃഃ

ഒരു വലിയ പ്രശ്നം

ദേവു തന്നെയാണു കഥാപാത്രം. വയസ്സു മൂന്നര കഴിഞ്ഞിട്ടേയുള്ളു. ഭാഷയുടെ പ്രയോഗസാധ്യതകൾ പരീക്ഷിക്കുന്ന പ്രായം.
മറ്റുള്ളവർ പറഞ്ഞുകേട്ട ചില ഭാഷാപ്രയോഗങ്ങൾ കുട്ടികൾ മനസ്സിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടാവുമല്ലോ?  ഉചിതമായ സന്ദർഭം വരുമ്പോൾ  എടുത്ത് പ്രയോഗിക്കാൻ.
നേഴ്സറിപ്രായമായിട്ടില്ലെങ്കിലും നേരംപോക്കിന് ദേവു തൊട്ടടുത്തുള്ള സ്കൂളിൽ പോകുന്നുണ്ട്. ക്ലാസ്സിൽ പ്രായക്കറവ് അവൾക്കാണെങ്കിലും വാചകമടി  ഇത്തിരി കൂടുതലാണെന്നാണ് ടീച്ചർ പറയുന്നത്. ചില കുട്ടികളിൽ ഭാഷാവികാസത്തിന് സ്പീഡു കൂടുമല്ലോ?
നേഴ്സറിയിൽ നിന്ന് വന്നാൽപ്പിന്നെ അവിടുത്തെ വിശേഷങ്ങൾ വർണിക്കുക ദേവുവിൻറെ  പതിവാണ്. വീട്ടിലെത്തുന്നതിനു മുന്പുതന്നെ തുടങ്ങും വിസ്താരം. അന്നു നേഴ്സറിയിൽ പതിവില്ലാതെയുള്ള എന്തോക്കെയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവണം. അവളുടെ വരവും ഭാവവുമൊക്കെ കണ്ടപ്പോൾത്തന്നെ ഞാൻ ഊഹിച്ചു.  ഗേറ്റ് കടന്ന് മുറ്റത്തെത്തുന്നതിനു മുന്പു തന്നെ  അവൾ സിറ്റൗട്ടിലിരുന്ന എന്നോട്  പറഞ്ഞു.
ഇന്നു നേഴ്സറിയിൽ ആകെ പ്രശ്നമായിരുന്നു”
വല്യ പ്രശ്നമൊന്നുമായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും അദ്ഭുതം ഭാവിച്ച് അവൾ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. എൻറെ ഊഹം തെറ്റിയില്ല. രാഘുൽ ക്ലാസ്സിൽ അപ്പിയിട്ടതായിരുന്നു കേസ്. കഴുകിയാൽ തീരുന്ന പ്രശ്നം.
ആർജ്ജിച്ച ഭാഷ ഉചിതമായ സന്ദർഭങ്ങളിൽ പ്രയോഗിക്കുന്നു എന്നതിന് ഉദാഹരണമായി ഞാനിത് അദ്ധ്യാപകപരിശീലന ക്ലാസിൽ പറയാറുണ്ട്. ഇന്നു നേഴ്സറിയിൽ ആകെ പ്രശ്നമായിരുന്നു”


    ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ     



Monday 7 May 2012



മീരയുടെ യുക്തി

കമലമ്മയ്ക്ക് മക്കൾ രണ്ട്. മൂത്തത് മീര. വയസ്സ്  നാലു കഴിഞ്ഞു. കണക്കു പഠിച്ചിട്ടില്ലെങ്കിലും കണക്കിലാണ് ടേസ്റ്റന്ന് അവളുടെ സംസാരം കേട്ടാൽ ആർക്കും തോന്നിപ്പോകും. ഇളയവൻ ഹരി മൂന്നു വയസ്സ്  ആയിട്ടില്ല. ഹരിയും സിംഹവും ഒന്നു തന്നെ. ഇഷ്ടക്കേടെന്തങ്കിലും തോന്നിയാൽ അലറും. രണ്ടിനെയും മേയ്ക്കുന്നതിൻറെ കഷ്ടപ്പാട് കമലമ്മയ്ക്കല്ലേ അറിയൂ. വൈകുന്നേരത്തെ ചായകുടി സമയം. അമ്മ രണ്ടു പേർക്കും ചായ കൊടുത്തു. ബിസ്ക്കറ്റു കൊടുക്കുമ്പോഴാണ് പ്രശ്നമായത്. മക്കൾ രണ്ട്,  ബിസ്ക്കറ്റ് മൂന്ന് എങ്ങനെ പങ്കു വയ്ക്കും? പ്രായം പരിഗണിച്ച് അമ്മ ഇളയവൻ ഹരിക്ക് രണ്ടും മീരയ്ക്ക് ഒന്നും ബിസ്ക്കറ്റു കൊടുത്തു. മീര കരച്ചിലായി.
ഹരിക്കു രണ്ടെണ്ണം കൊടുത്തു. എനിക്കും വേണം രണ്ടെണ്ണം.
അമ്മയ്ക്ക് ദ്വേഷ്യം വന്നു.
മിണ്ടാതെ കിട്ടിയത് തിന്നോണം. അല്ലെങ്കിൽ അതുകൂടി വാങ്ങിച്ച്  ഞാൻ ഹരിക്കു കൊടുക്കും പറഞ്ഞേക്കാം. അമ്മ ഭീഷണി മുഴക്കി.
അയ്യോ! അപ്പ ഹരിക്കു മൂന്നെണ്ണമാകും എനിക്കും വേണം മൂന്നെണ്ണം  മീര കരച്ചിലിനു ശക്തി കൂട്ടി.